National
മുംബൈ: അഞ്ചുവർഷത്തിനിടെ മഹാരാഷ്ട്രയിൽ വന്യജീവി ആക്രമണത്തിൽ ജീവൻനഷ്ടമായത് 420 പേർക്ക്. ഇതിൽ 248 പേരുടെ മരണം കടുവയുടെ ആക്രമണത്തിലാണ്.
104 പേർ പുള്ളിപ്പുലിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടുവെന്ന് വനംമന്ത്രി ഗണേഷ് നായിക് നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞവർഷം വിദർഭ മേഖലയിൽ മാത്രം വന്യജീവി ആക്രമണത്തിൽ 47 പേർ മരിച്ചു.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി 8.27 കോടിരൂപ വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
District News
ഈരാറ്റുപേട്ട: വന്യജീവി ആക്രമണങ്ങളിൽനിന്നു കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാണി സി. കാപ്പൻ എംഎൽഎ. നിരാഹാരസമരത്തിന്റെ ഏഴാം ദിവസം സമരപ്പന്തലിലെത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി നേതാക്കളായ വി.എം. അബ്ദുള്ളാഖാൻ, ഒ.ഡി. കുര്യാക്കോസ്, അഡ്വ. സുഹൈൽ ഖാൻ, ഷിനോയ് തുരുത്തിയിൽ, റോയി മേക്കല്ലായിൽ,അപ്പച്ചൻ പാറന്തോട്ടത്തിൽ, എ.എസ്. തങ്കപ്പൻ, ജോസ് വയംപോത്തനാൽ എന്നിവർ ചേർന്ന് എംഎൽഎയെ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ്‍ ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
കോട്ടയം: പെരുകിവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ നടന്നുവരുന്ന കര്‍ഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ഈരാറ്റുപേട്ടയിലും അനിശ്ചിതകാല ഉപവാസം നടത്തും.
നാളെ മുതല്‍ ഈരാറ്റുപേട്ട സത്യഗ്രഹപന്തലില്‍ കര്‍ഷക സ്വരാജ് സത്യഗ്രഹ സംഘാടക സമിതി ചെയര്മാന് സണ്ണി പൈകട അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാരംഭിക്കും. അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനു മുന്നോടിയായി വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലില്‍നിന്ന് ഇന്ന് സമരപ്രവര്‍ത്തകരോടൊപ്പം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിന്റെ ചുവട്ടില്‍ സ്വാതന്ത്ര്യസമരസേനാനി വി.പി. അപ്പുക്കുട്ടന്റെ സാന്നിധ്യത്തില്‍ സത്യഗ്രഹ പ്രതിജ്ഞയെടുത്തും പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് സണ്ണി പൈകട കോട്ടയത്തേക്ക് യാത്ര തിരിക്കുക.
നാളെ രാവിലെ പത്തിനു കോട്ടയം തിരുനക്കരയില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ഈരാറ്റുപേട്ടയിലേക്ക് സത്യഗ്രഹയാത്ര ആരംഭിക്കും. സത്യഗ്രഹയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയര്മാൻ എം.പി. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ഏറ്റുമാനൂര്‍, കിടങ്ങൂര്‍, പാലാ, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളില്‍ വിശദീകരണയോഗങ്ങള്‍ നടക്കും. കെ.വി. ബിജു, പി.ടി. ജോണ്‍, ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലിന് ഈരാറ്റുപേട്ടയില്‍ സത്യഗ്രഹപ്പന്തലില്‍ എത്തിച്ചേർന്ന് അനിശ്ചിതകാല ഉപവാസമാരംഭിക്കും. സണ്ണി പൈകടയെ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സത്യഗ്രഹ ഹാരമണിയിക്കും.
പത്രസമ്മേളനത്തില്‍ ജോണ്‍ ജോസഫ്, ജോര്‍ജുകുട്ടി കടപ്ലാക്കല്‍, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍, വി.എം. അബ്ദുള്ളാഖാന്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കാടിന്റെ ഗുണങ്ങൾ എല്ലാവരും അനുഭവിക്കുന്പോൾ വന്യജീവി ആക്രമണം നേരിടുന്നതു കാടിനടുത്തു താമസിക്കുന്നവർ മാത്രമാണെന്ന് ഡോ. അരുണ്‍ സക്കറിയ.
ഇതു വെറുമൊരു പാരിസ്ഥിതിക പ്രശ്നമല്ല, സോഷ്യോ, ഇക്കണോമിക്, ജിയോ പൊളിറ്റിക്കൽ പ്രശ്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘കാട്ടിലേക്ക് മനുഷ്യരും നാട്ടിലേക്ക് മൃഗങ്ങളും’ എന്ന പാനൽ ചർച്ച മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ തലങ്ങൾ പരിശോധിക്കുന്ന ഒന്നായി.
വന്യജീവികൾക്ക് ജീവിക്കാൻ വേണ്ടത്ര വനവിസ്തൃതി കേരളത്തിലില്ലെന്നും മലയോര മേഖലയിൽ വന്യജീവി സംഘർഷമുണ്ടാകുന്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വൈകുന്നുവെന്നുമുള്ള നിലപാടാണ് ചർച്ചയിൽ ചക്കിട്ടപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുനിൽ മുതുകാട് ഉയർത്തിയത്.
കടുവകളുടെ എണ്ണം വർധിച്ചതും അവയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും വന്യജീവി ആക്രമണങ്ങൾ കൂടാൻ കാരണമായിട്ടുണ്ടെന്ന് വനം വകുപ്പിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ എം. ജോഷിൽ പറഞ്ഞു.
വനത്തിന്റെ തുടർച്ച നഷ്ടമാകുന്നതാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും റിട്ടയേഡ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററുമായ ജെ.ആർ. അനി മോഡറേറ്ററായി.
Leader Page
വന്യജീവി ആക്രമണ വിഷയത്തിൽ കർഷകർക്കൊപ്പമായിരുന്നു മാധവ് ഗാഡ്ഗിൽ. വന്യജീവികളെ നിയന്ത്രിക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നുള്ളത്ര തീവ്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1972ലെ വന്യജീവി സംരക്ഷണനിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം അത് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമാണ്. വന്യജീവി സംരക്ഷണത്തിനുമാത്രമാണ് ഈ നിയമം പ്രാധാന്യം നല്‍കുന്നത്. ഈ നിയമം റദ്ദാക്കണം എന്നദ്ദേഹം ഉറപ്പിച്ചുപറഞ്ഞപ്പോൾ പശ്ചിമഘട്ട റിപ്പോർട്ടിന്റെ പേരിൽ എതിർത്തവർപോലും സർവാത്മനാ സ്വാഗതം ചെയ്തു. പഞ്ചായത്തുതലത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി ജൈവവൈവിധ്യനിയമമെന്ന ബദലും ഗാഡ്ഗിൽ മുന്നോട്ടുവച്ചു.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ 40,000 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇതുപോലെ കേരളത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും കണക്കുവേണം. പഠനം നടത്തണം.
ഇവിടെ വനംവകുപ്പിന്റെ പക്കൽ വന്യജീവികളെക്കുറിച്ചോ അവയുടെ ആക്രമണവുമായി ബന്ധപ്പെട്ടോ ഒരു കണക്കുമില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങളാണ് അവർ പറയുന്നത്.
അയഥാർഥമായ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് വനംവകുപ്പിന്റെ നടപടികൾ. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. ജീവനോപാധികൾക്കുണ്ടാകുന്ന നഷ്ടം ഇപ്പോൾ ആരും പരിഗണിക്കുന്നുപോലുമില്ല. ഇതിലുള്ള കടുത്ത പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ഷെഡ്യൂൾഡ് ജീവികളുടെ പട്ടികപോലും മാറ്റേണ്ട സമയം കഴിഞ്ഞു. വനമിറങ്ങുന്ന വന്യജീവികൾ ആളുകളെ കൊല്ലുമ്പോൾ അത്തരം വന്യജീവികളെ കൊല്ലാൻ ജനങ്ങൾക്ക് അനുവാദം നല്‍കണമെന്നായിരുന്നു ഗാഡ്ഗിലിന്റെ അഭിപ്രായം. ഇന്ത്യയിൽ മാത്രമാണ് മൃഗവേട്ടയ്ക്ക് സമ്പൂർണനിരോധനമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിലപാടും വളരെ വ്യക്തമായിരുന്നു.
മൃഗവേട്ട തെറ്റാണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. ദേശീയോദ്യാനങ്ങൾക്കു പുറത്ത് യുക്തിപൂർവം വേട്ട അനുവദിക്കണം. 2002ലെ ജൈവവൈവിധ്യ നിയമം നടപ്പാക്കണം. സ്വന്തം ജീവനു ഭീഷണിയുണ്ടാകുമ്പോൾ ചെയ്യുന്ന കൊലപാതകത്തിനുപോലും സംരക്ഷണമുള്ള നാടാണ്.
പക്ഷേ, ആ സ്ഥാനത്ത് ഒരു മൃഗമാകുമ്പോൾ ഒന്നും ചെയ്യാൻ പാടില്ലെന്നു വരുമ്പോൾ എന്തൊരു നിയമമാണീ നാട്ടിൽ എന്ന ഗാഡ്ഗിലിന്റെ ചോദ്യം ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും നെഞ്ചിൽ തറച്ചോ എന്നറിയില്ല. പക്ഷേ, അനുഭവസ്ഥരായ ആയിരക്കണക്കിന് കർഷകരുടെ ഉള്ളിൽ മുഴങ്ങുന്ന ചോദ്യമായിരുന്നു അത്.
മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ വിടപറഞ്ഞെങ്കിലും അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും കേരളത്തിന് ഇനിയും ചർച്ച ചെയ്യാതെ വയ്യ. കാരണം നമ്മുടെ നിലനില്പിന്റെ വിഷയങ്ങളാണവ.
Kerala
കോട്ടയം: വന്യജീവി ആക്രമണത്തെ പ്രകൃതിദുരന്തമായി കണക്കാക്കുന്നത് പരിഗണിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നല്കിയ നിര്‍ദേശം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി.
വന്യജീവി ആക്രമണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിലാക്കണമെന്ന് ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ് -എം ഉന്നയിച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യമാണ്.
ഇതു സംബന്ധിച്ച നിവേദനം കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും നല്‍കിയതുമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ എത്തുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ചെയ്യുന്നതിന് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പലപ്പോഴും തടസമായി നില്‍ക്കുകയാണ്.
സുപ്രിംകോടതിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും പോലീസിനും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കാന്‍ കഴിയും. വന്യജീവി ആക്രമണത്തെ പ്രകൃതി ദുരന്തമായി കണക്കാക്കുന്നത് കേരള നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.